Sunday, April 16, 2017

ബാല്യകാലോര്‍മ്മകള്‍

ഒരായിരം ഓര്‍മ്മകള്‍ കൂടുകൂട്ടിയ മനസ്സിന്റെ തളിര്‍ ചില്ലയില്‍ നിന്നും ചിലത് ഓര്‍‌ത്തെടുക്കുകയാണ്‌.ഒരു വ്യക്തിയുടെ ബാല്യ കൗമാര യൗവ്വന ഓര്‍‌മ്മകള്‍ എന്നതിലുപരി ഒരു കാലഘട്ടത്തെ വായനക്കാരിലേയ്‌ക്ക്‌ അവതരിപ്പിക്കുക എന്നതാണ്‌ ഈ ഓര്‍‌മ്മക്കുറിപ്പിന്റെ പ്രചോദനം.എന്റെ ബാല്യകാലമാണെനിക്കിഷ്‌ടം.മുറിവേറ്റ മനസ്സിനേക്കാള്‍ പെട്ടെന്ന്‌ ഉണങ്ങുന്നത്‌ പരിക്കേറ്റ കാല്‍ മുട്ടുകളായിരുന്നു.എന്നു പ്രമാണം.

1960 കളില്‍ പുവ്വത്തൂര്‍ സെന്റ്‌ ആന്റണീസ്‌ യു.പി സ്‌കൂളില്‍ അഞ്ചാം തരം വിദ്യാര്‍ഥിയായിരുന്നു.പഠനത്തില്‍ കാര്യമായ ശ്രദ്ധയൊന്നും ഉണ്ടായിരുന്നില്ല.സ്‌കൂള്‍ വിട്ടു വന്നാല്‍ പുസ്‌തകക്കെട്ട്‌ മണ്ടകത്തെ അളമാരപ്പുറത്ത്‌ വെച്ച് വിറക്‌ പുരയുടെ ഇറയത്തേയ്ക്ക്‌ പോകും.നാളികേരത്തിന്റെ ചകിരിയുണ്ടോ എന്നു നോക്കും.ഇല്ലെങ്കില്‍ മണ്ണില്‍ കുഴിച്ചുറപ്പിച്ച പാറക്കോലില്‍ നാളികേരം പൊളിക്കും.പൊളിച്ചെടുത്ത ചകിരിയുമായി കടവത്തേയ്‌ക്ക്‌ ഓടും.ഓട്ടം കുഞ്ഞു കുട്ടന്റെ ചായപ്പീടികയില്‍ അവസാനിക്കും.ഒരു ചകിരി കൊടുത്താല്‍ ഒരു കട്ടനും ഒരു അച്ച്‌ റൊട്ടിയും കിട്ടും.അന്നത്തെ സായാഹ്നം സുഭിക്ഷം.

പീടികയില്‍ പോക്ക്‌ ഒരു പ്രധാന ഉത്തരവദിത്തം തന്നെ.പലവ്യഞ്‌ജനങ്ങളും റേഷന്‍ ഉണ്ടെങ്കില്‍ അതും മീന്‍ വാങ്ങലും ഒക്കെ എല്ലാ വൈകുന്നേരങ്ങളിലേയും ഒഴിവാക്കാനാകാത്ത ചിട്ടകള്‍.മീന്‍ വാങ്ങാന്‍ ഒരു തരം വട്ടിയാണ്‌ ഉപയോഗിച്ചിരുന്നത്.മണ്ണെണ്ണ ടിന്‍,വെളിച്ചെണ്ണ കുപ്പി,ഉപ്പ്‌ വാങ്ങാന്‍ വേറൊരു പാത്രം.ഇതൊക്കെ കൂടെയാണ്‌ പാടത്തെ പീടികയില്‍ എത്തുക.പാടത്തെ പീടികയിലെ സ്രാമ്പിക്കടുത്ത്‌ മത്സ്യ കച്ചവടം ഉണ്ടായിരുന്നു.കച്ചവടക്കാര്‍ സ്ഥലം ഉപയോഗപ്പെടുത്തുന്നതിനു പകരം ഓരോ കോരല്‍ മീന്‍ തരും അതിനാല്‍ വേറെ മിന്‍ വാങ്ങേണ്ടി വരാറില്ല.

പീടികയില്‍ പോക്കെന്ന പണി കഴിഞ്ഞാല്‍ പിന്നെ സ്ക്കൂള്‍ പറമ്പിലേക്ക് ഓടും.അതിനും ചില പ്രതിബന്ധങ്ങളൊക്കെ മറികടക്കാനുണ്ട്‌.പറമ്പിലെ നനയും,കാലികളെ നോക്കലും,തൊടിയും തൊഴുത്തും വൃത്തിയാക്കലും തുടങ്ങിയ നൂലാമാലകള്‍ വേറേയും ഉണ്ട്‌.പാടത്ത്‌ കൃഷി തുടങ്ങിയാല്‍,ഞാര്‍ നട്ടാല്‍,നെല്ല്‌ വിളഞ്ഞാല്‍,കൊയ്‌തു തുടങ്ങിയാല്‍,കൊയ്‌തു കഴിഞ്ഞാല്‍ ഒക്കെ പണി തന്നെ.

മദ്രസ്സയില്‍ ചെറിയ ക്ലാസ്സുകളില്‍ ഉപ്പ തന്നെയായിരുന്നു ഉസ്‌താദ്‌.മാസാന്തം രണ്ട്‌ പൈസയായിരുന്നു വരി സം‌ഖ്യ നിശ്ചയിക്കപ്പെട്ടിരുന്നത്. വാലിപ്പറമ്പില്‍ ഹൈദ്രോസ്‌ ആയിരുന്നു മദ്രസ്സ സെക്രട്ടറി.യുവ പണ്ഡിതനായിരുന്ന യ‌അഖൂബ്‌ ഉസ്‌താദ്‌ അറുപതുകളില്‍ നൂറുല്‍ ഹിദായ മദ്രസ്സയിലെ സദര്‍ ആയിരുന്നു.മദ്രസ്സയില്‍ പുതിയ സിലബസ്സ്‌ വരുന്നതൊക്കെ അക്കാലത്തായിരുന്നു.ഉസ്‌താദിന്റെ കയ്യെഴുത്ത്‌ ഏറെ ആകര്‍ഷകമായിരുന്നു.മാല മൗലിദുകളുടെ കോപികള്‍‌ക്ക്‌ പ്രയാസം ഉണ്ടാകുമ്പോള്‍ അദ്ധേഹം പകര്‍ത്തി എഴുതി കൊടുക്കുമായിരുന്നു.

ജിവിതത്തില്‍ ആദ്യമായി ചെരിപ്പ്‌ ധരിച്ചത് ഓര്‍മ്മയില്‍ മുദ്രണം ചെയ്യപ്പെട്ട ഒന്നാണ്‌.സുന്നത്ത് കല്യാണം കഴിഞ്ഞ്‌ കുളിക്കുന്നതിന്റെ തലേ ദിവസം കുഞ്ഞിക്കയാണ്‌ (മഞ്ഞിയില്‍ ഖാദര്‍ - അല്ലാഹു അദ്ധേഹത്തിന്റെ ആഖിറം വെളിച്ചമാക്കി കൊടുക്കട്ടെ.) എന്നെ ആദ്യം ചെരിപ്പണിയിച്ചത്.കരയുന്ന ചെരിപ്പ്‌.ശുദ്ധമായ തൊലിയില്‍ ഉണ്ടാകിയ ചെരിപ്പ്‌ ധരിച്ച്‌ അടിവെച്ചു നടക്കുമ്പോള്‍ പ്രത്യേക തരം ശബ്‌ദമുണ്ടാകും.ഇക്കാലത്തെ പിപ്പിപ്പിയും കിക്കിയും ഒന്നും അല്ല.

അന്നൊക്കെ പള്ളികളിലും പള്ളികളിലുള്ളതിനേക്കാള്‍ കൂടുതല്‍ വീടുകളിലും നേര്‍‌ച്ചകള്‍ നടക്കാറുണ്ട്‌.ഉപ്പാടെ കൂടെ അതിലൊക്കെ സം‌ബന്ധിക്കുകയും ചെയ്യും.ഒരിക്കല്‍ പള്ളിയില്‍ ഒരു റാത്തീബിന്‌ പങ്കെടുത്തു.മൗലിദ്‌ ഓതിയിട്ട്‌ റാത്തീബ്‌ തുടങ്ങാമെന്നു തിരുമാനം.മൗലിദ്‌ കിതാബുകള്‍ തല്‍ക്കാലം ഉണ്ടായിരുന്നില്ല.പലര്‍‌ക്കും ഹൃദിസ്ഥ്യമായിരുന്നതിനാല്‍ മൗലിദ്‌ തുടങ്ങി.ഒന്നും രണ്ടും ഹികായത്തും ബൈത്തും കഴിഞ്ഞു.മൂന്നാമത്തെ ഭാഗം ആരും തുടങ്ങുന്നില്ല.മുഖാമുഖം ഇരിക്കുകയായിരുന്ന ഉപ്പ ആംഗ്യം കാട്ടി ഓതിക്കോ എന്ന പോലെ.ധൈര്യമായി ഓതി.ഒമ്പതാമത്തെ വയസ്സില്‍ മൗലിദ്‌ കാണാ പാഠമായിരുന്നു.ഒരു സദസ്സില്‍ ഉപ്പാടെ ആവശ്യം നിറവേറ്റിക്കൊടുക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം വിവരണാതീതം.അതു പൊലെ തന്നെ ഉപ്പയുടെ സന്തോഷവും.അല്ലാഹു പരലോകം പ്രഭാ പുരിതമാക്കി കൊടുക്കട്ടെ.

നാലാം തരം മദ്രസ്സ കഴിഞ്ഞപ്പോള്‍ മുതല്‍ പള്ളി ദര്‍സില്‍ ചേര്‍ന്നു.ദര്‍‌സ്‌ കഴിഞ്ഞ്‌ തിരിച്ച്‌ വരുമ്പോള്‍ നല്ല ഇരുട്ടായിരിക്കും.നാട്ടു വെളിച്ചം കൂടെ ഇല്ലെങ്കില്‍ പറയുകയും വേണ്ട.ചിരട്ടയില്‍ മെഴുകു തിരി തിരുകി കത്തിച്ച്‌ വീട്ടിലേയ്‌ക്ക്‌ പോരും.ഇടക്ക്‌ വെച്ച്‌ വിളക്കണയും.പിന്നെ തിരിമുറിഞ്ഞ്‌ ദിക്കറും ചൊല്ലി ഒരോട്ടം.വീടു വരെ.പപ്പക്കായയുടെ തണ്ടില്‍ മണ്ണെണ്ണ ഒഴിച്ച്‌ തിരി വെച്ച്‌ കത്തിച്ചും വിളക്കായി ഉപയോഗിക്കുമായിരുന്നു.

ബാല്യകാലോര്‍‌മ്മകളില്‍ അധികവും കെട്ടു പിണഞ്ഞു കിടക്കുന്നത്‌ കായലോരത്തും കടവത്തും തന്നെ.കാര്യമായ കളി കൂട്ടുകാരാരുമില്ലായിരുന്നു.അയല്‍‌വാസികളൊക്കെയും കൂട്ടുകാര്‍. കടവത്തെ ബാലേട്ടന്റെ മകന്‍ ശങ്കര നാരായണന്‍ സഹപാഠിയും സുഹൃത്തുമായിരുന്നു.ഒഴിവു സമയങ്ങളില്‍ ഒരുമിച്ച്‌ വല വീശിയതും വഞ്ചി കുത്തി കളിച്ചതും മറക്കാനേ കഴിയില്ല.ഹരം പകര്‍‌ന്ന നേരമ്പോക്കുകളിലെ കളിവഞ്ചികള്‍ ഇപ്പോഴും മനസ്സിന്റെ തീരത്ത്‌ തുഴഞ്ഞെത്താറുണ്ട്‌.

ചിങ്കാരുവിന്റെ ഒറ്റപ്പെട്ട വീടും ഏക്കര്‍ കണക്കിന്‌ പടര്‍ന്നു കിടക്കുന്ന പാണ്ടിപ്പാടവും കടവത്തെ പഴങ്കഥകള്‍ മുഴുവന്‍ നെഞ്ചേറ്റിയ കാലം.പാടവും കൃഷിയും നോക്കി നടത്തിയിരുന്നത്‌ ചിങ്കാരുവായിരുന്നു.പാണ്ടിപ്പാടത്തെ കൊയ്ത്തു കഴിഞ്ഞ് വെള്ളം വറ്റിയാല്‍ സുഹൃത്തുക്കളുമൊത്ത്‌ തപ്പാനിറങ്ങും.പോട്ടയും ചെമ്മീനും കരിമീനും ഒക്കെ കിട്ടും.കുറച്ചു മുതിര്‍‌ന്നപ്പോള്‍ വല വീശുന്നതിലും ചൂണ്ടയിടുന്നതിലുമായി കൂടുതല്‍ താല്‍പര്യം.കടവത്ത്‌ നിന്നും വഞ്ചിയില്‍ വലയെറിഞ്ഞ്‌ ചിറക്കല്‍ വരെ പോകും. കൂട്ടിന്‌ ആരെങ്കിലും ഉണ്ടായാല്‍ ചുള്ളിക്കാട്‌ വരെ വലയെറിഞ്ഞ്‌ പോകും.

നോമ്പിനും നോമ്പു പെരുന്നാളിനും മാസപ്പിറവി കാണാന്‍ ഉപ്പാടെ കൂടെ കടവത്തേയ്‌ക്ക്‌ പോകാറുണ്ട്‌.പിറ കണ്ടാല്‍ ആദ്യം ഉപ്പ ചൂണ്ടിക്കാണിച്ചു തരും.പിന്നീട്‌ കൂട്ട ബാങ്ക്‌ കൊടുക്കും.വിവിധ സ്ഥലങ്ങളില്‍ ആളുകളുണ്ടാകും.എല്ലാ ഭാഗത്തു നിന്നും ബാങ്കൊലി മുഴങ്ങും.ചെറിയ പെരുന്നാള്‍ എല്ലാം കൊണ്ടും സന്തോഷം തന്നെ വര്‍ഷത്തിലൊരിക്കല്‍ പുതു വസ്‌ത്രം ധരിക്കാന്‍ കിട്ടുന്ന അസുലഭാവസരം.നോമ്പു പെരുന്നാള്‍ കഴിഞ്ഞുടനെ തുണിയും കുപ്പായവും കഴുകി വൃത്തിയാക്കി വെയ്‌ക്കും.ഹജ്ജ്‌ പെരുന്നാളിന്‌ ഉപയോഗിക്കാന്‍.ഇനിയൊരു പുതു വസ്‌ത്രം കിട്ടാന്‍ അടുത്ത ചെറിയ പെരുന്നാള്‍ വരെ കാത്തിരിക്കണം.

നമ്മുടെ നാട്ടില്‍ പരസ്‌പരമുള്ള വീറും വാശിയും പുകഞ്ഞും അണഞ്ഞും നില്‍‌ക്കുമായിരുന്നു.ഒരിക്കല്‍ നാട്ടുകാരൊക്കെ ഒറ്റക്കെട്ടായ ഒരു സം‌ഭവം ഓര്‍ത്തെടുത്തു കുറിപ്പ്‌ അവസാനിപ്പിക്കാം.ജില്ലയിലെ തെക്കന്‍ പ്രദേശത്ത്‌ ഒരു മദ്രസ്സാ അധ്യാപകന്‍ അക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്‌ത സാഹചര്യം.ഒരു വെള്ളിയാഴ്‌ച ഇമാം സലാം വീട്ടിയ ഉടനെ ജേഷ്‌ഠ സഹോദരന്‍ ഇബ്രാഹീം എഴുന്നേറ്റു നിന്നുകൊണ്ട്‌ പറഞ്ഞു.നിസ്‌കാരം കഴിഞ്ഞ്‌ ആരും പോകരുത്.ഗൗരവമുള്ള ചില കാര്യങ്ങള്‍ സുചിപ്പിക്കാനുണ്ട്.സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ദൗര്‍‌ഭാഗ്യകരമായ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു.ശാന്തവും സൗഹൃദപൂ‌ണ്ണവുമായ അവസ്ഥ നിലനിര്‍‌ത്തുന്നതില്‍ ജാഗ്രത കൈകൊള്ളാനും ഉള്ള സത്വര നടപടികള്‍ക്ക്‌ ആഹ്വാനം ചെയ്യപ്പെട്ടു.{അല്ലാഹു നമ്മുടെ പൂര്‍‌വ്വികരുടെ പരലോകം സ്വര്‍ഗീയമാക്കി കൊടുക്കട്ടെ}

ദീര്‍‌ഘകാലമായി പിണങ്ങി നിന്നിരുന്ന പലരും പരസ്‌പരം ആലിം‌ഗനം ചെയ്‌തതും സഹൃദം പുതുക്കിയതും ഹരിതാഭമായ ഓര്‍മ്മയാണ്‌.മലക്കം മറിച്ചിലുകളും പിടല പിണക്കങ്ങളും പിന്നീടും മുറ തെറ്റാതെ തുടര്‍‌ന്നു കൊണ്ടേയിരുന്നു.എങ്കിലും നമുക്ക്‌ പ്രതിക്ഷിക്കാം.ഒരു നല്ല നാളയെ.ഒരിക്കലും വാടാത്ത പൂ പോലെ.ആരും പറയാത്ത കഥ പോലെ.ഇതു വരെ കാണാത്ത സ്വപ്‌നം പോലെ.എന്നും എപ്പൊഴും മായാതെ മങ്ങാതെ നില്‍ക്കട്ടെ നമ്മുടെ സൗഹൃദങ്ങള്‍.

ആര്‍.കെ ഹമീദ്
സമാഹരണം:- മഞ്ഞിയില്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.